മാഷു പോകുവോളം വണ്ടി വിടുവോളം അവനെത്തുവോളം ജീവിതം തീരുവോളമിങ്ങനെ



റഫീക്ക്(ഉമ്പാച്ചി)


ഒരുപക്ഷേ,
വൈകിപ്പോയല്ലോ എന്ന വേവലാതിയില്‍
നിരത്തു മുറിച്ചു കടക്കുമ്പോള്‍
അയാളൊരു വണ്ടിക്കടിപ്പെട്ടിട്ടുണ്ടാവാം.
ജഢം കാണുന്നേരും
എന്തിനെന്നെ കാത്തു നിര്‍ത്തി
എന്നാകുമോ ചോദിച്ചു പോവുക
-റഫീക്ക്‌ അഹമദ്‌, കാത്തുനില്‍പ്പ്‌

ശ്രീലങ്ക പണ്ടുകാലത്ത്‌ ഇന്ത്യയിലായിരുന്നു എന്നൊരു വിശ്വാസമുണ്ട്‌. പിന്നെ അത്‌ അറ്റു വീണു. ഒറ്റപ്പെട്ടു. എന്നതില്‍ അതുണ്ട്‌. ഞാനും അങ്ങനെ ഒരു തുരുത്താവുകയാണെന്ന്‌ തോന്നുന്നു. എന്നില്‍ കുടിയേറുന്ന ആരെയെങ്കിലും കാത്ത്‌ ഒര്‌ ഇരിപ്പാണ്‌. തുരുത്തുകളുടെ ഏകാന്ത വാസവും ഭയവും തണുപ്പും നിസ്സംഗതയും എനിക്കിപ്പോഴറിയാം. എനിക്കങ്ങോട്ടും വരാവുന്നതാണ്‌. ഓരോ ഇടത്തിനും പക്ഷേ, അതിന്റേതു മാത്രമായ ഭൂമിശാസ്‌ത്രം, ചരിത്രം, വര്‍ത്തമാനം ഒക്കെയില്ലേ.., അതിനൊക്കെ വഴങ്ങി, അവയോട്‌ പിണങ്ങാനാകാതെ നിന്നെ കാത്തിരിക്കുന്ന എന്റെ ബദ്ധപ്പാടിന്റെ പേരാണിപ്പോള്‍ ജീവിതം.
0
ഇപ്പോള്‍ മഴ ഇടഞ്ഞു നില്‍ക്കുന്നു. ഇടവേളകള്‍ എന്നെ ഇപ്പോഴും മഥിക്കുന്നു. നമ്മുടെ ജീവിതം ഇങ്ങനെയായല്ലോ. ഒരു മഴ തോര്‍ന്ന്‌ മറ്റൊന്നിനായുള്ള കറുത്ത കാത്തു നില്‍പ്പ്‌. ഏതു കാത്തിരിപ്പും വേഗം ഉപമകളോട്‌ ചേരുന്നു. കാത്തിരിപ്പിന്റെ അസഹ്യതയും കടുപ്പവും കത്തെഴുത്തു കൊണ്ട്‌ കുറക്കാമായിരുന്ന ഒരു കാലമിന്ന്‌ കൂടെയില്ല.
കാത്തിരിപ്പിന്റെ ദൈര്‍ഘ്യം കുറക്കാന്‍ ഇടക്കെങ്കിലും വിളിക്കുക. ഒരു കാര്‍ഡെങ്കിലുമയക്കുക. കാര്‍ഡില്‍ വരുന്നത്‌ കത്തല്ല, കത്തു കാത്തുള്ള കുറഞ്ഞ വരികളിലെ പ്രാര്‍ത്ഥനയാണ്‌. നേരവും തരവും കിട്ടിയാല്‍ വന്നാല്‍ മതി. കാത്തിരുന്നിട്ട്‌ എനിക്കു മുഷിയില്ല.
എന്റെ വിശേഷം നിനക്കറിയാം. നിന്റെ വിവരങ്ങള്‍ ഞാനുമറിയുന്നുണ്ട്‌. എന്നിട്ടും എഴുതണെന്നു തോന്നുന്നതിനാല്‍ എഴുതുന്നു. പിന്നെ, കിണറിനു ചുറ്റും പടര്‍ന്നു നില്‍ക്കുന്ന ചീരത്തഴപ്പിനു മറവിലൂടെ ഒരു പൂച്ച പതുങ്ങി പോകുന്നു. ഇനി അതിന്റെ അടുത്ത നീക്കം കാത്തിരിക്കുകയാണ്‌ ഞാന്‍. നിന്റെ അടുത്ത നീക്കവും. വേറെ ഒന്നുമില്ല.
പണിതു തീരുകയാണ്‌ ഞങ്ങളുടെ വീട്‌. വീട്‌ ഉണ്ടാക്കാനാവില്ല എന്നാ ബാപ്പ പറയുന്നത്‌. അത്‌ ഉണ്ടായി വരണം. സന്നാഹങ്ങള്‍ എല്ലാമുണ്ടായിട്ടും ഒരു വീട്‌ പണിതു തീര്‍ക്കാനാവാതെ മരിച്ചു പോയ ചിലരുണ്ട്‌ കുടുംബത്തില്‍. ബാപ്പ അവരെ ഓര്‍മ്മിക്കുകയാണോ എന്ന്‌ പേടിക്കും ഞാന്‍. ഇപ്പോള്‍ മേലാവൊക്കെ വാര്‍പ്പിട്ട്‌ വീട്‌ ഏതാണ്ടായി കേട്ടോ. ഇനി കട്ടിളകളും വാതിലുകളും ജനലുകളും വെക്കണം. അടച്ചുറപ്പായാല്‍ പാര്‍ക്കാമല്ലോ എന്നാ ഉമ്മ പറയാറ്‌. നീ വന്നാല്‍ പാര്‍ക്കാമെന്ന്‌ ഞാന്‍ മനസ്സിലും പറയും.
നീ വന്നിട്ടുള്ള തറവാട്ടിനടുത്തല്ല പുതിയ വീട്‌. ഇത്‌ വേറെ മണ്ണു വാങ്ങിയതാണ്‌. വീടിനായി മാത്രം. പുതിയ വീട്‌ പാടത്തിനടുത്ത്‌ നിന്നെയും കാത്ത്‌ എന്റെ കൂടെ ഇരിപ്പാണ്‌. ചെത്തിത്തേക്കാത്ത അതിന്റെ ഉള്ളിലെ ഇരുട്ടിനും ചൂടിനും കട്ടി കുറവാണ്‌. കറന്റില്ലാത്തതിന്റെ പ്രാചീനത. കറന്റു പിടിപ്പിക്കാനുള്ള പണി നടക്കുന്നുണ്ട്‌. എന്നെ കാണുമ്പോള്‍ നൂറു വോള്‍ട്ടില്‍ ചിരിക്കുന്ന ഒരാളാ ചുമരു കുത്തി തുളക്കുന്നത്‌. അവനറിയില്ല എന്നെ.
രാത്രി ജനല്‍ തുറന്നിട്ടാല്‍ തണുപ്പ്‌ കേറി വരും, കാറ്റിനൊപ്പം. മഞ്ഞില്‍ എം.ടി എഴുതിയത്‌ അപ്പോ ഞാന്‍ ഓര്‍ക്കും. നീയതെനിക്കു വായിച്ചു തന്ന അന്നത്തെ കടല്‍ക്കരയിലെ ഉച്ചയും. മുറിക്കുള്ളില്‍ പതുങ്ങി നില്‍ക്കുന്ന കള്ളനെ പോലെ കാറ്റ്‌. വിമലയെ തന്നെ കട്ടു കൊണ്ടു പാകാനാകുമോ കാറ്റ്‌ വന്നത്‌. അതല്ല അവളില്‍ നിന്ന്‌ വല്ലതുമോ?.
വീട്ടില്‍ ആരെങ്കലും വരുന്ന ദിവസം എനിക്കെ അടക്കിനിര്‍ത്താനാവാതെ വരും. മഴക്കാലത്തിനു മുമ്പ്‌ കൂടാനായല്ലോ, ഭാഗ്യായി എന്നാവും അവര്‍ സംസാരിച്ചു തുടങ്ങുക. വാതം മടങ്ങി വന്ന കാലു കൊണ്ട്‌ ഇനിയും പരിചയപ്പെട്ടു തീര്‍ന്നിട്ടില്ലാത്ത പറമ്പ്‌ വേദനപ്പെട്ട്‌ അളന്നു നോക്കും എന്നും ബാപ്പ. നിറഞ്ഞ ഒരു കുളം പരല്‍മീന്‍. കയ്യെത്തിച്ചു വെള്ളമെടുക്കാവുന്ന ഒരു കിണര്‍, മീനോട്ടങ്ങള്‍ കാണാവുന്ന തോട്ടിന്റെ വീതിയില്‍ ഒരു ചാല്‍, അപ്പുറം പച്ച നിറത്തില്‍ പരക്കുന്ന പാടം ഒക്കെയുമുണ്ട്‌ പുതിയ വീട്ടിന്‌. വാടകക്കു പാര്‍ത്ത പഴയ പുരയിടങ്ങള്‍ ഓര്‍ത്തു കണ്ണു നിറക്കും ഉമ്മ. കരയാനുള്ളതാണ്‌ ഉമ്മയ്‌ക്ക്‌ ജീവിതം മുഴുവനും. എന്റെ മോള്‍ക്ക്‌ ഈ ഗതി വരരുതെന്ന്‌ ചിലപ്പോ കേഴും. നിനക്കുള്ള കാത്തു വെപ്പായി അങ്ങനെ കുറേ പ്രാര്‍ത്ഥനകള്‍ ഈ വീടു നിറയേ ഉണ്ട്‌. കാത്തിരിക്കുകയാ നിന്റെ വരവിനെ. വീടു കാണാനല്ല, പെണ്ണു കാണലിന്‌. വാ.. നിനക്കു ഞാന്‍ വച്ചിട്ടുണ്ട്‌. അരിഞ്ഞ്‌ ഉപ്പിലിട്ട്‌ ഓര്‍ക്കാട്ടേരി ചന്തയില്‍ കൊണ്ടു പോയി വില്‍ക്കും നിന്നെ ഞാന്‍. കേട്ടോ..മഠയാ..
0
ഏറ്റവും നിസ്സംഗമായ കാത്തിരിപ്പ്‌ മരിച്ച വീട്ടിലേതാണ്‌. അകത്ത്‌ നെടുവീര്‍പ്പുകളുടെ കൂറ്റു കൂട്ടും വീട്‌, പുറത്ത്‌ ഒച്ചയുടെ തിരി താഴ്‌ത്തിവെക്കും കോലായ. മരണം നടന്ന വീടെന്നല്ല, മരിച്ച വീടെന്നാണ്‌ പറയുക. വീടും മരിക്കുന്നുണ്ട്‌. മയ്യത്ത്‌ വരാനുള്ള കാത്തിരിപ്പു കൂടിയായാല്‍, മരണങ്ങള്‍ വീട്ടിനു പുറത്തായ ഇപ്പോള്‍- ആലി മമ്മുക്കാന്റെ വീട്ടിനു മുറ്റത്ത്‌ ജനം പെരുകി. ലൈറ്റ്‌ കത്തിച്ചും കസേര നിരത്തിയും എല്ലാവരും സജീവമാകുകയാണ്‌. വെളിച്ചത്തിനു എന്തിനേയാണ്‌ നിഷേധിക്കാനാവുക. ഞാന്‍ വൃഥാ ആലിമമ്മുക്കാനെ തിരഞ്ഞു. ഇതും മൂപ്പരുടെ ഒരു തമാശയാണെങ്കിലോ..മയ്യിത്ത്‌ വന്നോ... ഇടി വീണതു പോലെ ആ ശബ്ദം ആള്‍ക്കൂട്ടത്തിലേക്ക്‌ വീണു ചിതറി. വീട്ടിനകത്തെ കരച്ചിലിന്റേയും കുന്തിരിക്കത്തിന്റെ ഗന്ധത്തിന്റേയുമിടയിലേക്ക്‌ ജനം ആലിമമ്മുക്കാനെ മയ്യിത്തായി രൂപാന്തരപ്പെടുത്തി. മയ്യിത്ത്‌ എത്തുമ്പോഴെത്രയാകും. വാച്ചില്‍ നോക്കിയ ഹാജിയാരു ചോദിച്ചു.(അര്‍ഷാദ്‌ ബത്തേരി, മരിച്ചവര്‍ക്കുള്ള കുപ്പായം). ഈ കഥ പല കുറി ആവര്‍ത്തിച്ചിരിക്കുന്നു ജീവിതം. മരണം നടന്ന വീട്ടില്‍ പിന്നെയുള്ള കാത്തിരിപ്പ്‌ ജീവിതത്തിന്റെ തിരിച്ചു വരവിനാണ്‌. മരണം കയറിപ്പോയ വീട്ടിലെ കുട്ടികളുടെ ഓടിക്കളികളെ വിലക്കാറില്ല മുതിര്‍ന്നവര്‍. മരണം ഒച്ചയും അനക്കവും വേര്‍പ്പെടുത്തിയ വീടുകളിലേക്ക്‌ കളിച്ചും ചിരിച്ചും കലമ്പിയും പതുജീവന്റെ നാമ്പുകളായ കുട്ടികള്‍ ജീവിതത്തെ വലിച്ചു കൊണ്ടു വരും. മരിച്ച വീടുകള്‍ക്ക്‌ കുട്ടികളാണ്‌ ഒച്ചയൂതി ജീവന്‍ വെപ്പിക്കുക
0
മരിച്ചാല്‍ മതിയെന്ന ഒടുക്കത്തെ കാത്തിരിപ്പുണ്ട്‌. കാറ്റു കിട്ടാതെ ചുരുങ്ങിപ്പോകുന്ന ഒരു ശ്വാസകോശവുമായി, അന്തരീക്ഷത്തോട്‌ മല്‍പ്പിടുത്തത്തിലെത്തുമായിരുന്നു മൂത്തുമ്മ. ഓടിട്ട വീടിന്റെ ഇറയത്തേക്ക്‌ കൈയ്യുയര്‍ത്തി, കഴുക്കോലിലേക്ക്‌ ഏന്തി വലിഞ്ഞ്‌ ശാസത്തിനായുള്ള നിവര്‍ന്നുയരലില്‍ മൂത്തുമ്മ അതു പുലമ്പും. അവര്‍ മുകളില്‍ നിന്ന്‌ പറിച്ചെടുക്കുകയാകുമപ്പോള്‍ ജീവനെ. ഞങ്ങളുമപ്പോള്‍ ഏതെന്നറിയാത്ത ഒരു കാത്തിരിപ്പിന്റെ വക്കത്തെത്തും. ഉച്ചരിക്കാന്‍ അനുവദിക്കപ്പെട്ട വാക്കുകളുടേയും വലിച്ചെടുക്കാന്‍ അവകാശപ്പെട്ട ജീവവായുവിന്റേയും ക്വാട്ട തീര്‍ന്നാല്‍ കൈവരുന്ന കര്‍മ്മ രാഹിത്യത്തിലാണ്‌ സാധാരണ മനുഷ്യരുടെ മരണം. അതില്‍ കാത്തിരിപ്പിനിട കിട്ടില്ല. പക്ഷേ, അളന്നു കിട്ടിയതു മുഴുവന്‍ നേടാനുള്ള പൊരുതലിനിടക്ക്‌ തോല്‍വി സമ്മതിച്ച്‌ ഒരു രാവിലെ ശാസകോശത്തിന്റെ ബലം കുറഞ്ഞ മൂത്തുമ്മ മരിച്ചു. ശ്വാസത്തിനായുള്ള പിടിയും വലിയും തുടരുന്നേരം മരണത്തെ കാത്തിരുന്നു വീട്‌ ആദ്യമായി. വലിവായിരുന്നു അവരുടെ ജീവിതവും മരണവും. അവര്‍ ശ്വാസമാണോ മരണമാണോ അവസാനം വലിച്ചടുപ്പിച്ചതെന്ന്‌ ഇന്നുമറിയില്ല
0
മെയ്യും ചുണ്ടും മറന്ന്‌
മറ്റൊരാലിംഗനം പഠിക്കാന്‍
എത്രയെത്ര പതിനാലാം രാവുകള്‍
എണ്ണിയെണ്ണിയൊടുക്കണം
- കമലാ സുരയ്യ
പ്രണയത്തിന്റെ കാതല്‍ കാത്തിരിപ്പാണ്‌. ഏറ്റവും പ്രിയപ്പെട്ടതിനായുള്ള തിരച്ചിലാണ്‌ പ്രണയം. ഏറ്റവും പ്രിയങ്കരമായതിനു വേണ്ടി മറ്റു പ്രിയങ്ങളൊന്നൊന്നായി ത്യജിച്ച്‌, പ്രാപിക്കുന്ന ഒന്ന്‌. ശരീരം തന്നെ ആവശ്യമില്ലാത്ത കാത്തിരിപ്പ്‌. നാം സാധാരണ മനുഷ്യര്‍ ശരീരങ്ങളില്‍ കുടുങ്ങി അതിനെ തന്നെ കാത്തുകഴിയുന്നു. എന്നു വരും എന്ന്‌ വരുമെന്ന്‌ വികാരങ്ങള്‍ക്ക്‌ മുന്‍തൂക്കമുള്ള മനസ്സാണ്‌ കാത്തിരിക്കുന്നവന്റേത്‌. ഒറ്റക്കായവന്റെ അഭയമാണ്‌ കാത്തിരിപ്പ്‌. അവന്റെ അന്നമാണ്‌ ഓര്‍മ്മകള്‍. പ്രിയപ്പെട്ട വല്ലതിനേയും, ആരെയെങ്കിലും കാത്തിരിക്കണം നമുക്ക്‌.
0
ഒരു ജനനത്തിനായുള്ള വെമ്പലുകളില്‍, ഈ ലോകത്തു നിന്നൊക്കെ വിട്ട്‌ ഒരു കിനാവിലെന്ന പോലെ കഴിഞ്ഞ ഒമ്പതു മാസങ്ങള്‍. മുന്നില്‍ ഭയാനകമായ തീവ്രതയാണെന്ന അറിവില്‍ സ്വയം നടത്തുന്ന ഒരൊളിച്ചുകളി ആകാമിത്‌. നിങ്ങളൊക്കെയും വരുമെന്നറിഞ്ഞ അവനെ/അവളെ ഇങ്ങനെ കാത്തിരുന്നിരുന്നോ....? അച്ചടിച്ചു വരുമെന്നറിഞ്ഞ ഒരു രചനയെ കാത്തുകഴിയുന്ന പോലെയോന്നുമല്ലല്ലോ ഇതിനെ ആ പഴയ കാത്തിരിപ്പുകളോട്‌ ഉപമിക്കാന്‍...?

സ്‌കാനിങ്ങ്‌ കഴിഞ്ഞ്‌ ഇറങ്ങിയ അവള്‍ പറഞ്ഞു കുഞ്ഞുവാവയുടേ മുഖം കണ്ടൂന്ന്‌. ഞാനപ്പോള്‍ പള്ളിയിലായിരുന്നു. ലാബിനു പുറത്ത്‌ കാത്തിരിക്കാതെ പോയതിന്‌,സ്‌ക്രീനിനു മുന്നില്‍ വരാതെ പോയതിനു അവളെന്നോട്‌ പിണങ്ങുക തന്നെ ചെയ്‌തു. അശോക ആശുപത്രിയുടെ മുന്നിലെ തിണ്ടില്‍ പ്രണയികളെപ്പോലെ ഇരുന്നപ്പോള്‍ ഞാന്‍ പറഞ്ഞു നാം മാതാപിതാക്കളാകാന്‍ പോകുകയാണെന്ന്‌. അവളപ്പോള്‍ പറഞ്ഞു ഇപ്പോഴേ അങ്ങനെ ആണെന്ന്‌. ഉള്ളിലെ ഓരോ അനക്കവും അവളിലുണ്ടാക്കുന്ന ഉണര്‍ച്ചകളെ എനിക്കറിയാനാകുന്നില്ല. നാം ആണുങ്ങള്‍ക്ക്‌ ദൈവം വളരെ കുറച്ചേ തന്നുള്ളൂ ഈ ലോകാനുഭവമെന്ന്‌ അപ്പൊള്‍ തോന്നി. ഉള്ളില്‍ അവന്‍/അവള്‍ ഉറങ്ങുന്നത്‌ ഉണരുന്നത്‌ ഇക്കിളി കൂട്ടുന്നത്‌, അവന്റെ സാന്നിധ്യം ഇടക്കിടേ അറിയിക്കുന്നത്‌ ഒന്നും നാമറിയുന്നില്ല. അവനവളെയും അവനവളേയും കാത്തിരുന്ന കാത്തിരിപ്പോളം വരുമോ എന്റെ പ്രസവവാര്‍ഡിനു പുറത്തേ കാത്തു നില്‍പ്പ്‌.

കുഞ്ഞുങ്ങള്‍ക്കു വേണ്ടിയുള്ള മാതാപിതാക്കളുടെ പ്രാര്‍ത്ഥനയായ ഖുറാനിലെ അവരെ കണ്ണിനു കുളിര്‍മ്മയാക്കണേ എന്നതുരുവിട്ട്‌ ലേബര്‍ റൂമിനു പുറത്ത്‌ ഇരിക്കുന്നേരം, പഴയൊരു കൂട്ടുകാരി അല്‍ഭുതം പോലെ വന്ന്‌ കൈ പിടിച്ചു പറഞ്ഞു. റഫീക്കല്ലേ, കണ്ടപ്പോള്‍ ഉറപ്പു വന്നില്ല. ചോദിച്ചു മനസ്സിലാക്കി. എല്ലാമറിഞ്ഞു. ഞാനിപ്പോള്‍ രണ്ടെണ്ണത്തിനെ പെറ്റു കൂട്ടിയ ഉമ്മച്ചിയായെടോ. ഒന്നും പേടിക്കാനില്ല. വാവയെ ഇപ്പോ കൊണ്ടത്തരും പടച്ചോന്‍. കാണാന്‍ മോഹമുണ്ട്‌. കാത്തിരിക്കാന്‍ നേരമില്ല. ഒരു ചെക്കപ്പിനു വന്നതാ ഇവിടെ...നാളെ ഖത്തറിലേക്ക്‌ പോവുകയാ ഞാന്‍. നിന്റെ നമ്പര്‍ താ..ഈ കാത്തിരിപ്പിനെ കുറിച്ച്‌ നീ എഴുതണം. അതു വായിച്ചിട്ടേ ഇനി ഞാന്‍ വിളിക്കൂ.
കാത്തിരുന്ന മറഞ്ഞ ജീവിതത്തില്‍ നിന്നല്‍പ്പമിതാ മുനീറാ..ഇപ്പോള്‍ ഞാന്‍ നിന്റെ വിളി കാത്തു തുടങ്ങി.
0
കാത്തു നില്‍പ്പുകള്‍ക്കും ഇരിപ്പുകള്‍ക്കും ഇടയിലുള്ള കുറച്ചു നേരത്തെ ഒഴിവ്‌ ഇപ്പോള്‍ ജീവിതം. ഒന്നു മറ്റൊന്നിനെ കാത്തു നില്‍പ്പാണ്‌ ജീവിതമാകെ. ആരുമാരെയും ഒന്നുമൊന്നിനേയും കാത്തിരിക്കാത്ത ദിവസമാകുമല്ലേ ലോകം അവസാനിക്കുക.

1 comment:

  1. ഒരു ചെറു പ്രാണിയെ പോലെ കാത്തിരിപ്പിന്‍റെ
    ഇലത്തുമ്പില്‍ നമുക്ക് പറ്റിപ്പിടിച്ചിരിയ്ക്കാം.
    ജീവിതം ജീവിതമെന്നൊരു ചിറകു മുളയ്ക്കുമെന്നു
    വെറുതെ കാത്തിരിയ്ക്കാം.

    ReplyDelete