പുല്ലാണേയ്...പുല്ലാണേയ്...


(അരാഷ്ട്രീയ മുദ്രാവാക്യത്തെക്കുറിച്ചുള്ള ചില ഓർമ്മകൾ)

- ദേവദാസ് വി.എം.


Power is not an institution, and not a structure; neither is it a certain strength we are endowed with;
it is the name that one attributes to a complex strategical situation in a particular society...
In its function, the power to punish is not essentially different from that of curing or educating...
-
Michel Foucault

xx/xx/1996

ഒരു ഉത്രാട ദിവസമായിരുന്നു അത്. മോഹിയാട്ടത്തിന് ഉപയോഗിക്കുന്ന പദങ്ങളും, വർണ്ണങ്ങളുമടങ്ങുന്ന ക്യാസറ്റിന്റെ റെക്കോർഡിങ്ങിന് മുമ്പായുള്ള ഫൈനൽ റിഹേഴ്സലിന് വേണ്ടി ഒരു ഹോട്ടലിൽ കൂടിയതായിരുന്നു ക്ലാസിക്കൽ സിംഗർ ജനാർദ്ദനനും, കൂട്ടരും. റിഹേഴ്സൽ തുടങ്ങുന്നേരത്താണ് തന്റെ ശ്രുതിപ്പെട്ടി നേരാം‌വണ്ണം മൂളുന്നില്ലെന്ന് ജനാർദ്ദനൻ മാഷ് തിരിച്ചറിഞ്ഞത്. ഫൈനൽ റിഹേഷ്സൽ ആയതിനാൽ എല്ലാം തന്നെ പെർഫക്റ്റ് ആയിരിക്കണമെന്ന് മാഷ്ക്ക് നിർബന്ധമുണ്ടായിരുന്നു. ഞാ‍ൻ 2 വർഷത്തോളം മാഷുടെ കീഴിൽ ക്ലാസിക്കൽ മ്യൂസിക് പഠിച്ചിട്ടുണ്ട്. ആ നഗരത്തിൽ തന്നെയാണ് ഞാൻ താമസിക്കുന്നതെന്ന് അറിയാമായിരുന്ന മാഷ് എന്റെ വീട്ടിലെ ടെലഫോൺ നമ്പറിൽ വിളിച്ചു. അമ്മയാണ് ഫോണെടുത്തത്. ശ്രുതിപ്പെട്ടിയുണ്ടെങ്കിൽ അതെടുത്ത് പെട്ടെന്നു തന്നെ അവർ താമസിക്കുന്ന ലോഡ്ജിലെത്താൻ അറിയിച്ചു.


നേരം ഒരു ഒമ്പതുമണിയായിക്കാണും. അനിയത്തിമാരുടെ പൂക്കളമിടലും, കുരവയിടലുമെല്ലാം ചേർന്ന് വെളുപ്പാൻ കാലത്തേ ഉറക്കം മുറിച്ചതിനാൽ ഞാൻ നേരം വെളുത്തിട്ടും നല്ല ഉറക്കത്തിലായിരുന്നു. കാര്യം പറഞ്ഞുകൊണ്ട് അമ്മയെന്നെ കുലുക്കി വിളിച്ചുണർത്തി. പെട്ടെന്നു തന്നെ ഒരുങ്ങിയ ശേഷം ഞാൻ പെട്ടെന്നു തന്നെ ശ്രുതിപ്പെട്ടിയുമായി പുറത്തിറങ്ങി. ഭക്ഷണം കഴിച്ച ശേഷം ഇറങ്ങിയാൽ മതിയെന്ന് അമ്മ നിർബന്ധിച്ചെങ്കിലും “ഇത് കൊടുത്തിട്ട് ഇപ്പോൾ തന്നെ മടങ്ങിവരാം” എന്നു പറഞ്ഞ് ബൈക്കെടുത്ത് ലോഡ്ജിലേക്കു തിരിച്ചു. അവിടെ ചെന്നപ്പോളാണ് കാര്യങ്ങൾ അറിഞ്ഞത്. ക്യാസറ്റിലെ സ്ത്രീ ശബ്ദത്തിനായി മാഷ് തിരഞ്ഞെടുത്ത ഗായിക ടൈഫോയ്ഡ് പിടിച്ച് ആശുപത്രിയിലാണ്. റിലീസിംഗ് തിയതി നിശ്ചയിച്ച് റെക്കോർഡിംഗിന് വേണ്ടി സ്റ്റുഡിയോ മുൻ‌കൂർ ബുക്കിംഗ് ചെയ്തു കഴിഞ്ഞിരുന്നു. നിശ്ചയിച്ച അന്ന് അതു നടന്നില്ലെങ്കിൽ കാശൊരുപാട് നഷ്ടമാകും. അതുകൊണ്ട് മാഷ് തന്നെ ശിഷ്യകളിൽ നന്നായി പാടുന്ന ഒരു പെൺ‌കുട്ടിയെയാണ് പാടാൻ തിരഞ്ഞെടുത്തത്.


കാഴ്ചയിൽ ഇരുപത് വയസുള്ള സുന്ദരിയായ ആ പെൺകുട്ടി പരിഭ്രമിച്ചുകൊണ്ടും, ശ്രുതി തെറ്റിച്ചു കൊണ്ടും പദങ്ങൾ പാടുന്നത് കേൾക്കുന്നതു പോലും ആസ്വാദ്യകരമായിരുന്നു. പ്രഭാത ഭക്ഷണത്തെ മറന്നുകൊണ്ട് ഞാൻ റിഹേഴ്സലിനൊപ്പം കൂടി. ചൊൽക്കെട്ടും, സുമസായകയും, ജലജനാഭയുമെല്ലാം പാടിയുറപ്പിച്ച ശേഷമാണ് ലാസ്യരസപ്രദാനമായ പനിമതി മുഖിബാലേ.. എന്ന സ്വാതി തിരുന്നാൾ പദം പാടാൻ തുടങ്ങിയത്. ആഹരി രാഗം, മിശ്രചാപ്പ് താളം.
“ആഹരിയാണ് രാഗം കാലത്തു പാടിയാൽ അന്ന് അന്നം കിട്ടില്ലെന്നാണ് പ്രമാണം. നീയിതു ശരിക്കു പാടുവാണേൽ ഇന്നിവിടെ കൂടിയിരിക്കുന്ന ആർക്കും അന്നം കിട്ടില്ല“
ജനാർദ്ദനൻ മാഷ് കളി പറഞ്ഞു കൊണ്ട് ശുതിപ്പെട്ടിയുടെ ശബ്ദം അൽ‌പ്പം കൂടെ കൂട്ടിയശേഷം തുടത്താളം പിടിച്ചു. അതുവരെ പാടിയ പാട്ടുകളേക്കാൾ ഇമ്പത്തോടെ, അത്രമേൽ ആത്മവിശ്വാസത്തോടെ ആ പെൺകുട്ടി പദം പാടാൻ തുടങ്ങി. മാരകേളികളും, മദിരാക്ഷീ പരിഭവങ്ങളുമായി ആ പദം പാടിത്തീരുമ്പോൾ മാത്രമാണ് ഞാനും ആ പെൺകുട്ടിയോടൊപ്പം പാട്ടു മൂളുന്നുണ്ടായിരുവെന്ന തിരിച്ചറിവുണ്ടായത്.


ഉച്ചയോടെ റിഹേഴ്സൽ തീർന്നു. റൂമിൽ നിന്ന് ഞങ്ങൾ പുറത്തിറങ്ങി. റിസപ്ഷൻ കൌണ്ടറിനടുത്തെത്തിയപ്പോൾ മാനേജർ ഞങ്ങൾക്കരികിലേക്ക് വന്നു പറഞ്ഞു.
“പുറത്തിറങ്ങുമ്പോൾ ശ്രദ്ധിക്കണം. ഹർത്താലാണ്“
“കാലത്ത് ഒരു കുഴപ്പവും ഉണ്ടായിരുന്നില്ലല്ലൊ. എന്തു പറ്റി പെട്ടെന്ന്?”
“എതോ ആർ.എസ്.എസുകാരൻ വെട്ടേറ്റു മരിച്ചു. കടകളെല്ലാം അടയ്ക്കാൻ പറഞ്ഞ് ആളുവന്നിരുന്നു. വാഹനങ്ങളും തടയുന്നുണ്ട്. അതിനിടയിൽ ഇവിടെ അടുത്തുള്ള സി.പി.എം പാർട്ടി ഓഫീസിന് നേരെ ആരോ പന്നിപ്പടക്കം എറിഞ്ഞെന്നും കേൾക്കുന്നു. അത്ര പേടിക്കാനൊന്നും ഇല്ല റോഡിൽ നിറയെ പോലീസുകാർ ഇറങ്ങിയിട്ടുണ്ട്“
മാഷോട് യാത്ര പറഞ്ഞ് ശ്രുതിപ്പെട്ടിയുമെടുത്ത് ഞാൻ വീട്ടിലേക്കു തിരിച്ചു. പാട്ടുകാരിയായ പെൺ‌കുട്ടിയുടെ മുഖവും, ശബ്ദവും ഓർത്തുകൊണ്ട് വളരെ സാവധാനത്തിലാണ് ബൈക്ക് ഓടിച്ചിരുന്നത്. കഷ്ടിച്ച് മൂന്ന് കിലോമീറ്റർ ചെന്നപ്പോഴേക്കും രണ്ട് പോലീസുകാർ ചേർന്ന് വഴി തടഞ്ഞു.
“എവ്‌ട്ന്നാടാ?”
ഞാൻ ലോഡ്ജിന്റെ പേരു പറഞ്ഞു.
“അവിടെ എന്തായിരുന്നു കച്ചോടം?”
“ഒരു പാട്ട് റിഹേഴ്സൽ ഉണ്ടായിരുന്നു. അതിന് വേണ്ടി...”
“ഇതെന്താടാ മടിയിൽ വെച്ചേക്കണത്, റേഡിയോ ആണോ?”
ചോദ്യം തീർന്നതും അയാൾ എന്റെ മടിയിൽ നിന്ന് ശ്രുതിപ്പെട്ടിയെടുത്ത് തിരിച്ചും മറിച്ചും നോക്കി.
“കണ്ടിട്ട് റേഡിയോ പോലൊന്നും അല്ലല്ലോ. സത്യം പറയെടാ ബോംബ് വല്ലതും ആണോ?”
“അല്ല സാർ. അത് ശ്രുതിപ്പെട്ടിയാണ്?”
“എന്ത് പെട്ടി?”
“സാർ, അത് പാട്ടുപാടുമ്പോൾ കൂടെ മൂളുന്ന ഒരു സാദനമാണ്... ശ്രുതിപ്പെട്ടി“
“എന്ത് ശവപ്പെട്ടിയായാലും കൊള്ളാം നേരംകെട്ട സമയത്ത് ഇമ്മാതിരിയോരോ ഉരുപ്പടികളുമായി ഇറങ്ങിക്കോളും. സ്റ്റേഷനിലേക്ക് വാ.“
“എന്തിനാണ് സാർ?“
“അതൊക്കെ അവിടെ ചെന്നിട്ട് പറയാമെടാ”
അതും പറഞ്ഞ് ശ്രുതിപ്പെട്ടിയുമായി ആ കോൺസ്റ്റബിൾ അൽ‌പ്പം മാറി നിന്നു. അതുവരെ നിശബ്ദനായിരുന്ന രണ്ടാമത്തെ കോൺസ്റ്റബിൾ എന്റെ അടുത്തേക്ക് വന്നു.
“ഓണമൊക്കെയല്ലേ... കയ്യിലുള്ളത് വല്ലതും തന്ന് വേഗം വീടു പിടിക്കാൻ നോക്ക്. അങ്ങേരാകെ ദേഷ്യത്തിലാണ്”
“സാർ, എന്റെ കയ്യിൽ കാശൊന്നുമില്ല. ഒരു മ്യൂസിക് ക്യാസറ്റിന്റെ റിഹേഴ്സൽ കഴിഞ്ഞ് വരുന്ന വഴിയാണ്”
“രക്ഷയില്ല... ഇവനെ സ്റ്റേഷനിൽ കയറ്റേണ്ടി വരുമെന്നാണ് തോന്നുന്നത്. ആള് പിച്ചയാണ്”
ഒന്നാമത്തെ പോലീസ് കോൺസ്റ്റബിളിനോട് അത്രയും പറഞ്ഞുകൊണ്ട് അയാൾ തന്റെ ജോലി പൂർത്തിയാക്കിയ ശേഷം അയാൾ നടന്നു നീങ്ങി. ഞാൻ ബൈക്കിൽ നിന്ന് ഇറങ്ങി അവരുടെ അടുത്തു ചെന്നു.
“സത്യമായിട്ടും കൈയ്യിൽ കാശില്ലാത്തതുകൊണ്ടാണ് സാർ.“
“ആ എന്തായാലും സാറ് സ്റ്റേഷൻ വരെ ഒന്ന് വാ”
ഒന്നാമത്തെ കോൺസ്റ്റബിളാണ് അതു പറഞ്ഞത്. അയാളുടെ നെയിം പ്ലേറ്റിൽ ‘ടി. വാസുദേവൻ‘ എന്ന് തെളിഞ്ഞു കാണാമായിരുന്നു. ഞങ്ങൾ രണ്ടുപേരും ബൈക്കിനടുത്തേക്കു ചെന്നു. ശ്രുതിപ്പെട്ടിയുമായി അയാൾ എന്റെ പുറകിൽ കയറി. സ്റ്റേഷനിൽ എത്തുന്നതു വരെ ഞങ്ങൾ സംസാരിച്ചതേയില്ല.


ആദ്യമായാണ് ഞാൻ ഒരു പോലീസ് സ്റ്റേഷനിൽ കയറുന്നത്. അത്ഭുതത്തോടെയും, പരിഭ്രമത്തോടെയും ചുറ്റിലും നോക്കി. ബൈക്കിന്റെ കീ എന്റെ കൈയ്യിൽ നിന്ന് പിടിച്ച് വാങ്ങിയ ശേഷം സ്റ്റേഷന്റെ പ്രധാനവാതിലിന് പുറത്തുള്ള ബെഞ്ചിൽ ഇരിക്കാൻ കോൺസ്റ്റബിൾ എന്നോട് ആവശ്യപ്പെട്ടു. “സാറ് വരുന്നത് വരെ ഇവനിവിടെ ഇരിക്കട്ടെ, ഒന്ന് നോക്കിക്കൊള്ളണം” എന്ന് പാറാവുകാരന് നിർദ്ദേശം നൽകിക്കൊണ്ട് അയാൾ അകത്തേക്കു പോയി. ഞാൻ അനുസരണയൊടെ കാലുകൾ ഇളകിയ ആ ബെഞ്ചിൽ ചെന്നിരുന്നു. തൊട്ടടുത്തുള്ള ജനലിലൂടെ സ്റ്റേഷനകത്തേക്ക് എത്തി നോക്കി. റൈട്ടറുടെ മേശപ്പുറത്ത് ഒരപരിചിത വസ്തുവിനെപ്പോലെ എന്റെ ശുതിപ്പെട്ടി നിശബ്ദമായിരിക്കുന്നു. അതിന് തൊട്ടടുത്തു തന്നെ ഒരു ലാത്തിയും. റൈട്ടറുടെ മേശയ്ക്ക് എതിർ വശത്താണ് ലോക്കപ്പ്. നീണ്ടു ചുരുണ്ട മുടിയും, കുറ്റിത്താടിയുമുള്ള വെളുത്ത് മെലിഞ്ഞ ഒരു ചെറുപ്പക്കാരൻ അതിനകത്തുണ്ടായിരുന്നു. മുഷിഞ്ഞ ഒരു മുണ്ടും, ബനിയനും ആണ് വേഷം. ലോക്കപ്പിന്റെ ഒരു മൂലയിൽ കൂനിക്കൂടി ഇരിക്കുകയായിരുന്നു അയാൾ. കാഴ്ച മറച്ചുകൊണ്ട് എന്നെ പിടിച്ചുകൊണ്ട് വന്ന കോൺസ്റ്റബിളിന്റെ കാക്കി വസ്ത്രം തെളിഞ്ഞു. ജന്നൽക്കമ്പികളിൽ പിടിച്ചുകൊണ്ട് അയാൾ “എന്തേ?”യെന്ന് പുരികവും, തലയും ഉയർത്തി ആഗ്യം കാണിച്ചു. “ഒന്നുമില്ലെന്ന്” കണ്ണടച്ച്, ചുമലുകുലുക്കി ഞാൻ അനുസരണയൊടെ തിരിഞ്ഞിരുന്നു.


എന്നെക്കൂടാതെ മറ്റു മൂന്നു പേർ കൂടി ആ ബെഞ്ചിൽ ഇരിക്കുന്നുണ്ടായിരുന്നു. അവരുടെ കയ്യിൽ ചില പേപ്പറുകളും ഉണ്ട്.
എന്ത് കുറ്റത്തിനാണ് അവരെ അവിടെ പിടിച്ചിരുത്തിയിരിക്കുന്നത്?
ഇവരും എന്നെപ്പോലെ തന്നെ നിരപരാധികളാണോ?
അതോ പരാതി നൽകാൻ സ്റ്റേഷനിൽ എത്തിയവരാണോ?
ഇനി സ്റ്റേഷനിൽ നിന്ന് രക്ഷപ്പെടാൻ എന്താണ് മാർഗം?
വീട്ടിലേക്ക് ഫോൺ ചെയ്യാൻ പോലീസുകാർ അനുവദിക്കുമൊ?
എന്നെല്ലാം അവരോട് ചോദിച്ചറിയണമെന്ന് എനിക്കുണ്ടായിരുന്നു. എന്നാൽ പാറാവുകാരന്റെ നിശബ്ദതയ്ക്കും, നിശ്ചലതയ്ക്കും മുന്നിൽ ഭയത്തോടെ കീഴടങ്ങി. മണിക്കൂറുകളോളം അനക്കമറ്റിരുന്നു.


നേരം നട്ടുച്ചയായിരുന്നു. സ്റ്റേഷന് നേരെ മുന്നിലുള്ള ഹോട്ടലിൽ നിന്ന് പോലീസുകാർക്കുള്ള പാർസൽ ഭക്ഷണമെത്തി. ഭക്ഷണം കൊണ്ട് വന്ന പയ്യന്റെ കയ്യിൽ നിന്ന് അതു വാങ്ങിയ മേശപ്പുറത്ത് വെച്ചശേഷം കോൺസ്റ്റബിൾ പുറത്തിറങ്ങി ഞങ്ങളിരിക്കുന്ന ബെഞ്ചിനരികിലേക്കു വന്നു. അയാളെ കണ്ടതും ഞാനൊഴികെ ബെഞ്ചിൽ ഇരിപ്പുണ്ടായിരുന്ന മൂന്ന് പേരും ബഹുമാനത്തോടെ ചാടിയെഴുന്നേറ്റു. ബെഞ്ചിന്റെ ഒരു വശം വായുവിൽ ഉയർന്നു. മറുവശത്ത് അരികിലിരുന്ന ഞാൻ നിയന്ത്രണം തെറ്റി താഴെ വീണു. നിലത്തു നിന്ന് എഴുന്നേറ്റ് ഞാൻ ഏവരേയും മാറിമാറി നോക്കി. ആരുടേയും മുഖത്ത് ഒരു പുഞ്ചിരി പോലും ഇല്ലായിരുന്നു.
“ഇന്നാകെ കൊഴപ്പം പിടിച്ച ഒരു ദിവസാണ്. പാസ്പോർട്ട് വെരിഫിക്കേഷനൊന്നും നടക്കുംന്ന് തോന്നണില്ല. നിങ്ങള് പോയി മറ്റന്നാൾ വാ”
കയ്യിലുള്ള പേപ്പറുകൾ മടക്കിക്കൊണ്ട് ആ മൂന്നുപേരും സ്റ്റേഷനു പുറത്തേക്ക് നടന്നു മറഞ്ഞു. വീണ്ടും ഒരു വീഴ്ച ഒഴിവാക്കാൻ ഞാൻ കാലിളകുന്ന ബെഞ്ചിന്റെ നടുക്കായിരുന്നു.


റൈട്ടറും, കോൺസ്റ്റബിളും ചേർന്ന് മേശപ്പുറത്തിരിക്കുന്ന ഭക്ഷണപ്പൊതി തുറന്നു. വാട്ടിയ ഇലയിലെ പൊതിച്ചോറിന്റെയും, കറികളുടെയും മണം അവിടമാകെ പരന്നു. എനിക്ക് നന്നായി വിശക്കുന്നുണ്ടായിരുന്നു. ഞാൻ വീണ്ടും ജനലഴികളിലൂടെ അകത്തേക്കു നൊക്കി. അശ്ലീലകരമാം വിധം ആർത്തിയോടെ പീച്ചിക്കുഴച്ചാണ് കോൺസ്റ്റബിൾ ഭക്ഷണം കഴിച്ചിരുന്നത്. അയാളുടെ കൈവിരലുകൾക്കിടയിലൂടെ ചോറിൻ വറ്റുകൾ പലപ്പോഴും പുറത്തേക്ക് തെറിച്ചു. ഭക്ഷണപ്പൊതിക്ക് അരികിലായി വെച്ചിരുന്ന എന്റെ ശ്രുതിപ്പെട്ടിയിൽ എച്ചിൽ പുരണ്ടു. ഓരോ ഉരുളകളുടെയും രുചി ആസ്വദിച്ചു കൊണ്ട്, വളരെ സാവധാനത്തിലാണ് റൈട്ടർ ഭക്ഷണം കഴിച്ചിരുന്നത്. ഒരുവറ്റു പോലും അയാൾ മേശപ്പുറത്തേക്ക് കളഞ്ഞിരുന്നില്ല. കോൺസ്റ്റബിൾ തിടുക്കത്തിൽ ഭക്ഷണം കഴിച്ച ശേഷം അടുത്തു തന്നെയുള്ള മൺകൂജയിൽ നിന്ന് വെള്ളം വായിലേക്കു കമിഴ്ത്തി. അതിനു ശേഷം ഒരു പ്ലാസിക് ഗ്ലാസിൽ വെള്ളമെടുത്ത ശേഷം അയാൾ പുറത്തു വന്നു. കൈ കഴുകിയ ശേഷം ഗ്ലാസിൽ ബാക്കിയായ വെള്ളം വായിലൊഴിച്ചു കവിൾ വീർപ്പിച്ചുകൊണ്ട് അയാൾ എന്റെ നേരെ നോക്കി. ഞാൻ തല താഴ്ത്തിയിരിന്നു. വായ് കഴുകിയ വെള്ളം മുറ്റത്തേക്ക് നീട്ടിത്തുപ്പിയ ശേഷം ഒരേമ്പത്തോടെ അയാൾ വീണ്ടും സ്റ്റേഷനകത്തു കയറി.
“ഓണം ഉത്രാടമായിട്ടും ഹോട്ടലിലെ ചവറ് ഭക്ഷണം കഴിക്കാനാണ് നമ്മടെയൊക്കെ വിധി”
എന്നു നെടുവീർപ്പിട്ടുകൊണ്ട് അയാൾ ഒരു ബീഡിയ്ക്ക് തീ കൊളുത്തി. ബീഡി വലിച്ച ശേഷം കസേരയിൽ കണ്ണടച്ചിരുന്നു.


ലോക്കപ്പിന്റെ മൂലയ്ക്കിരുന്ന ചെറുപ്പക്കാരൻ എഴുന്നേറ്റു. അയാൾ അഴികളിൽ പിടിച്ച് പുറത്തേക്കു നോക്കി. ജനലഴികളിൽ മുഖം ചേർത്ത് ഞാൻ അയാളെത്തന്നെ ശ്രദ്ദിച്ചു കൊണ്ടിരുന്നു. ലോക്കപ്പിൽ കിടക്കുന്ന അയാളേക്കാൾ അസ്വതന്ത്രനും, തടവിലാക്കപ്പെട്ടവനും ആണോ ഞാനെന്ന് സ്വയം പരിഭവിച്ചു. കമ്പിയഴികളിൽ ചേർത്തുവെച്ച മുഖങ്ങളിലേക്ക് ഞങ്ങൾ പരസ്പരം നോക്കി. ഞങ്ങൾക്ക് നന്നായി വിശക്കുന്നുണ്ടായിരുന്നു. റെട്ടർ മേശപ്പുറത്തുള്ള എതോ കടലാസുകെട്ടുകൾ മറിച്ചു നോക്കുകയും, ഇടയ്ക്ക് എന്തെല്ലാമോ കുത്തിക്കുറിക്കുകയും ചെയ്തു. മേശപ്പുറത്തിരിക്കുന്ന എന്റെ ശ്രുതിപ്പെട്ടിയ്ക്കരികിൽ തലചായ്ച്ചു വെച്ചു കിടന്ന കോൺസ്റ്റബിൾ കൂർക്കം വലിച്ചു തുടങ്ങിയിരുന്നു. ഞങ്ങൾ അയാളെ തന്നെ സൂക്ഷിച്ചു നോക്കി. ഉറക്കത്തിനിടയിൽ കോൺസ്റ്റബിളിന്റെ കൈ തട്ടിയപ്പോൾ ലാത്തി ഉരുണ്ടു നീങ്ങി മേശപ്പുറത്ത് നിന്ന് താഴേക്കു വീണു. അതിന്റെ ശബ്ദത്തിൽ അയാൾ ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്ന് അറ്റൻഷനായി നിന്നു. ആ കാഴ്ച കണ്ട് ഞങ്ങൾ ശബ്ദമില്ലാതെ ചിരിച്ചു.


ലോക്കപ്പിലെ ചെറുപ്പക്കാരൻ നിർഭാഗ്യവാനായിരുന്നു. അയാൾ ചിരിച്ചത് കോൺസ്റ്റബിൾ കണ്ടു. നിലത്തു കുനിഞ്ഞ് ലാത്തിയെടുത്ത ശേഷം അയാൾ തിരികെ മേശപ്പുറത്ത് ശ്രുതിപ്പെട്ടിക്കു മേൽ ചാരി നിർത്തി. ലോക്കപ്പിൽ കിടക്കുന്നവന്റെ പേരിലുള്ള പരാതിയെന്തെന്ന് റൈട്ടറോട് ചോദിച്ചു. റൈട്ടർ പരാതിക്കടലാസ് അയാളെ ഏൽ‌പ്പിച്ചു. പരാതി ഓടിച്ചു വായിച്ച ശേഷം അയാൾ റെട്ടറുടെ കസേരയ്ക്ക് മുകളിൽ തൂക്കിയ കൊളുത്തുകളിനൊന്നിൽ നിന്ന് ലോക്കപ്പിന്റെ ചാവിയെടുത്തു. വെളുത്തു മെലിഞ്ഞ ചെറുപ്പക്കാരൻ ലോക്കപ്പിന് പുറത്തിറങ്ങി. ശ്രുതിപ്പെട്ടിക്കു മേൽ ചാരി വെച്ച ലാത്തിയെ പാടെ അവഗണിച്ചുകൊണ്ട് കോൺസ്റ്റബിൾ സ്റ്റേഷനിൽ തോക്കുകൾ വെച്ചിരുന്ന സ്റ്റാന്റിനടുത്തേക്ക് നടന്നു നീങ്ങി. ലാത്തിയേക്കാൾ നീളം കൂടിയ ഒരു വടിയെടുത്ത് മടങ്ങി വന്നു. അയാളത് വായുവിൽ വീശുമ്പോൾ മാത്രമാണ് പുളയുന്ന ശബ്ദത്തിൽ നിന്ന് അതൊരു ചൂരൽ വടിയാണെന്ന് എനിക്കു തിരിച്ചറിയാൻ കഴിഞ്ഞത്.


വെളുത്തു മെലിഞ്ഞ ചെറുപ്പക്കാരൻ പേടിച്ചു വിറച്ചു കൊണ്ട് സ്വയം ചുരുങ്ങി നിന്നു. ആദ്യത്തെ അടി അയാളുടെ ഇടതു കയ്യിലാണ് വീണത്. അയാൾ അലറിക്കരയാൻ തുടങ്ങി. അടുത്തത് കാലിൽ. വേദനയാൽ ആ ചെറുപ്പക്കാരൻ കുനിഞ്ഞ് കാൽ തടവുന്നതിനിടയിൽ മുതുകിലായ് ചൂരൽ പതിഞ്ഞു. തെറിവിളികൾക്കിടയിൽ കോൺസ്റ്റബിൾ എന്തൊക്കെയോ ചോദിക്കുന്നുണ്ടായിരുന്നു. എന്നാൽ ചെറുപ്പക്കാരന്റെ ഉച്ചത്തിലുള്ള നിലവിളിയാൽ എനിക്കതൊന്നും തിരിച്ചറിയാൻ കഴിഞ്ഞില്ല. ചെറുപ്പക്കാരൻ നിലത്ത് കൂനിക്കൂടിയിരുന്നു. കരച്ചിൽ ഒരു ഞെരക്കത്തിലേക്കു മാത്രമായൊതുങ്ങി. അയാളുടെ ചുമലിലും, തലയിലും, പുറത്തുമെല്ലാം ചൂരൽ വടി പുളഞ്ഞു. ആ ചെറുപ്പക്കാരനെ നോക്കി കിതച്ചുകൊണ്ട് ഓങ്ങിയടിക്കുന്നതിനിടയിൽ കോൺസ്റ്റബിളിന്റെ കയ്യിലെ ചൂരൽ വടി ചുമരിലെ റ്റ്യൂബ് ലൈറ്റിൽ തട്ടി. റ്റ്യൂബ് ലൈറ്റ് പൊട്ടിത്തെറിച്ചു. വെളുത്ത പാടയുള്ള ചില്ലിൻ കഷ്ണങ്ങൾ നിലത്തു വീണു പരന്നു. കോൺസ്റ്റബിൾ അടി നിർത്തി. മേശപ്പുറത്തിരിക്കുന്ന പത്രക്കടലാസിൽ നിന്ന് ഒരു ഷീറ്റ് എടുത്ത് അയാൾ ചെറുപ്പക്കാരന് നേരെ നീട്ടി. “ഒരു തരി ചില്ല് പോലും നിലത്ത് കാണരുതെന്ന്” ആജ്ഞാപിച്ചു. കണ്ണീരു തുടച്ചുകൊണ്ട് ആ ചെറുപ്പക്കാരൻ പത്രക്കടലാസ് വാങ്ങി. നിലത്തു നിന്ന് ചില്ലിൻ കഷ്ണങ്ങൾ പെറുക്കിയെടുത്ത് കടലാസിൽ വെച്ചു. ചെറിയ ചില്ലിൻ കഷ്ണങ്ങൾ ചേർത്തു കൂട്ടിയെടുക്കുമ്പോൾ പലപ്പോഴും അയാളുടെ വിരലുകൾക്ക് മുറിവേറ്റു. നിലത്ത് രക്തത്തുള്ളികൾ ഇറ്റിറ്റു വീണു. പത്രക്കടലാസിൽ നിന്ന് ഒരു കഷ്ണം കീറിയെടുത്ത് അയാൾ ചില്ലിൻ പൊടികളും, ചോരത്തുള്ളികളും തുടച്ചു കൂട്ടിയെടുത്തു. ചില്ലിൻ കഷ്ണങ്ങൾ നിറഞ്ഞ കടലാസു പൊതി അയാൾ കോൺസ്റ്റബിളിനെ ഏൽ‌പ്പിച്ചു.


കളിക്കുന്നതിനിടയിൽ മൂർച്ചയുള്ള എന്തോ കൊണ്ട് കൈ മുറിഞ്ഞ കുട്ടി കുഞ്ഞുടുപ്പിനുള്ളിൽ കൈകൾ മറച്ചു പിടിച്ചുകൊണ്ട് അമ്മയിൽ നിന്ന് ആ കാഴ്ച മറയ്ക്കുന്നതു പോലെയാണ് ചെറുപ്പക്കാരൻ നിന്നിരുന്നത്. അയാളുടെ മുഷിഞ്ഞ മുണ്ടിൽ ചോരനനവ് പടർന്നു. പോലീസുകാരോട് ഒന്നും തന്നെ ചോദിക്കുകയോ, പറയുകയോ ചെയ്യാതെ അയാൾ ലോക്കപ്പിനകത്തു ചെന്ന് ഒരു മൂലയിൽ ഇരുന്നു. ചില്ലിൻ കഷ്ണങ്ങൾ നിറഞ്ഞ കടലാസുപൊതി വലിച്ചെറിഞ്ഞ ശേഷം കോൺസ്റ്റബിൾ തിരികെ വന്നു. ലോക്കപ്പ് പൂട്ടി, കീ റൈട്ടറെ ഏൽ‌പ്പിച്ച ശേഷം അയാൾവീണ്ടും കസേരയിലിരുന്ന് ഉറക്കം തൂങ്ങാൻ തുടങ്ങി. ലോക്കപ്പിനുള്ളിലെ ചെറുപ്പക്കാരനെപ്പോലെയോ, ഉറക്കം തൂങ്ങുന്ന കോൺസ്റ്റബിളിനെപ്പോലെയോ, അലസമായി കടലാസുകെട്ടുകൾ മറിച്ചു നോക്കുന്ന റൈട്ടറെപ്പോലെയോ അനുകരിച്ച് നിശ്ചലമായും, ഇടയ്ക്കെല്ലാം ഇഴഞ്ഞുമാണ് സമയം കടന്നു പോയിരുന്നത്.


റൈട്ടറുടെ മേശപ്പുറത്തെ കറുത്ത ടെലഫോൺ ശബ്ദിച്ചു. റീസീവർ എടുത്ത ശേഷം അയാൾ എല്ലാം മൂളിക്കേൾക്കുകയും, ഇടക്കെല്ലാം “ഉവ്വ് സാർ” എന്ന് തല കുലുക്കയും ചെയ്തു. ലാത്തി കയ്യിലെടുത്ത് മേശയുടെ മറുവശത്തിരിക്കുന്ന കോൺസ്റ്റബിളിന്റെ ചുമലിൽ തട്ടി. . കോൺസ്റ്റബിൾ കണ്ണുതിരുമ്മി എഴുന്നേറ്റ് റൈട്ടറുടെ മുഖത്തേക്ക് സൂക്ഷിച്ച് നോക്കി.
“കുറച്ച് കഴിഞ്ഞാൽ സാറ് ഇവിടെ എത്തും”
“എന്തായി? പ്രശ്നങ്ങളൊന്നും ഇല്ലല്ലോ?”
“ഏയ്.. അത്ര വലിയ കുഴപ്പം ഒന്നും ഇല്ലെന്നാണ് അങ്ങേര് പറയുന്നത്”
എന്നു പറഞ്ഞ ശേഷം റൈട്ടർ ലാത്തി തിരികേ ശ്രുതിപ്പെട്ടിയുടെ മുകളിലായ് ചാരി നിർത്തി. ഉറക്കം ഒഴിവാക്കാൻ കനത്ത കാൽ‌ വെയ്പ്പുകളോടെ കോൺസ്റ്റബിൾ സ്റ്റേഷനകത്തു നടക്കാൻ തുടങ്ങി. ഇടയ്ക്കെല്ലാം കസേരയിൽ ചെന്നിരുന്ന് ശ്രുതിപ്പെട്ടിയുടെ നോബ് തിരിച്ചു, അതു മൂളുമ്പോഴെല്ലാം ജനലഴികളിലൂടെ എന്നെ തുറിച്ചു നോക്കി. അപ്പോഴെല്ലാം ഞാൻ ഭയത്തോടെ മുഖം വെട്ടിച്ചു. മേലുദ്യോഗസ്ഥന്റെ വരവു പ്രതീക്ഷിച്ച് അയാൾ ഇടയ്ക്കെല്ലാം പുറത്തേക്ക് എത്തി നോക്കി.

ഉച്ചഭക്ഷണം കൊണ്ട് വന്ന പയ്യൻ ഇത്തവണ വരുമ്പോൾ ഒരു കൈയ്യിൽ ചായ ഗ്ലാസുകളും, മറുകയ്യിൽ എണ്ണ പുരണ്ട കടലാസു പൊതിയും ഉണ്ടായിരുന്നു. ചായ നിറച്ച ഗ്ലാസുകളും, ചൂടുള്ള പഴം പൊരികളും മേശപ്പുറത്ത് നിരത്തപ്പെട്ടു. പാറാവുകാരൻ അകത്തു ചെന്ന് തന്റെ പങ്ക് പെട്ടെന്നു തീർത്ത ശേഷം പുറത്തേക്കു വന്നു. ഭക്ഷണം കൊണ്ട് വന്ന പയ്യന്റെ ചുമലിൽ തോണ്ടിയ ശേഷം കോൺസ്റ്റബിൾ ലോക്കപ്പിലേക്കു നോക്കിക്കൊണ്ട്, പുരികമുയർത്തി “അവിടെയും“ എന്ന് ആംഗ്യം കാണിച്ചു. പയ്യൻ ഒരു പഴം പൊരിയെടുത്ത് ലോക്കപ്പിനടുത്തേക്ക് ചെന്നു, അഴികൾക്കിടയിലൂടെ കൈ നീട്ടി. ലോക്കപ്പിന്റെ മൂലയിലിരുന്ന ചെറുപ്പക്കാരൻ സാവധാനത്തിൽ എഴുന്നേറ്റു ചെന്ന് അതു വാങ്ങി. പയ്യൻ കൈയ്യിൽ പുരണ്ട എണ്ണ അഴികളിൽ തുടച്ചു. അവൻ ഒരിക്കൽ പോലും ലോക്കപ്പിനകത്തെ ചെറുപ്പക്കാരന്റെ മുണ്ടിൽ പറ്റിയ ചോരക്കറയിലേക്ക് ഉറ്റു നോക്കുകയോ, ആശ്ചര്യപ്പെടുകയൊ ചെയ്തില്ല. തിരികെ വന്ന് കാലിഗ്ലാസുകൾ പെറുക്കിയെടുത്ത് സ്റ്റേഷനു പുറത്തു കടന്നു. ചെറുപ്പക്കാരൻ വീണ്ടും ലോക്കപ്പിന്റെ മൂലയിൽ ചെന്നിരുന്നു. അയാൾ സാവധാനത്തിൽ പഴംപൊരി ചവയ്ക്കാൻ തുടങ്ങി.


പിന്നെയും ഒരു മണിക്കൂർ കഴിഞ്ഞാണ് എസ്.ഐ സ്റ്റേഷനിലേക്ക് വന്നത്. ജീപ്പ് സ്റ്റേഷൻ മുറ്റത്തെത്തിയതും പാറാവുകാരൻ അറ്റൻഷനായി. ആറടിയിലതികം ഉയരത്തിൽ, ഇരുനിറത്തിലുള്ള ചെറുപ്പക്കാരനായിരുന്നു എസ്.ഐ. ജീപ്പിൽ നിന്നിറങ്ങി അയാൾ സ്റ്റേഷന്റെ പടികൾ കയറുമ്പോൾ അവിടെയുള്ള പൂക്കളത്തിൽ ചവിട്ടാതിരിക്കാൻ ശ്രദ്ധിച്ചു. അങ്ങനെയൊരു പൂക്കളം അവിടെയുണ്ടായിരുന്നുവെന്ന് അപ്പോൾ മാത്രമാണ് ഞാൻ ശ്രദ്ധിച്ചത്. എസ്.ഐ അടുത്തെത്തിയതും ഞാൻ ബെഞ്ചിൽ നിന്ന് ചാടിയെണീറ്റു നിന്നു. ഇടതു വശത്തേക്ക് തല ചെരിച്ച് എന്നെയൊന്നു നോക്കിയ ശേഷം അയാൾ അകത്തേക്കു കയറി. റൈട്ടറും, കോൺസ്റ്റബിളും കസേരകളിൽ നിന്നെഴുന്നേറ്റ് സല്യൂട്ട് ചെയ്തു. പ്രത്യഭിവാദ്യം ചെയ്ത ശേഷം ഹാഫ് ഡോർ തള്ളിത്തുറന്നുകൊണ്ട് അയാൾ തന്റെ മുറിയിലേക്ക് കയറിപ്പോയി. കുറച്ചു കഴിഞ്ഞപ്പോൾ കോൺസ്റ്റബിളിനെ അകത്തേക്ക് വിളിച്ചു. എസ്.ഐ വന്നത് ലോക്കപ്പിന്റെ മൂലയിരുന്ന് ഉറങ്ങുന്ന ചെറുപ്പക്കാരൻ അറിഞ്ഞില്ലെന്ന് തൊന്നുന്നു. അയാൾ എപ്പോഴാണ് ഉറങ്ങാൻ തുടങ്ങിയതെന്ന് ഞാൻ ശ്രദ്ധിച്ചതുമില്ല. എസ്.ഐയുടെ മുറിയിൽ നിന്ന് കോൺസ്റ്റബിൾ പുറത്തിടങ്ങി. ജനലഴികൾക്കടുത്ത് വന്ന ശേഷം വിരൽ ചൂണ്ടിക്കൊണ്ട് “അകത്തു ചെല്ലാൻ” അയാൾ ആംഗ്യം കാണിച്ചു. ഞാൻ ബെഞ്ചിൽ നിന്നെഴുന്നേറ്റ് സ്റ്റേഷനകത്തേക്കു കടന്നു. ഹാഫ് ഡോർ തുറന്നു പിടിച്ചു.


“സാർ..“
“ആ... അകത്തേക്കു വാടോ”
“എന്താ സംഗതി? എന്താണ് തന്റെ കൈയ്യിലുണ്ടെന്ന് പറഞ്ഞത്?”
“സാർ.. അതൊരു ശ്രുതിപ്പെട്ടിയാണ്. ഈ പാട്ടുപാടുമ്പോൾ ഒക്കെ കൂടെ മൂളാൻ ഉപയോഗിക്കുന്നത്. കാലത്ത് ഒരു മ്യൂസിക് ക്യാസറ്റിന് വേണ്ടിയുള്ള റിഹേഴ്സൽ കഴിഞ്ഞ് വരുന്ന വഴിയാണ് എന്നെ പിടിച്ചത്.”
“അതെടുത്തോണ്ട് വാ”
ഞാൻ മുറിയ്ക്കു പുറത്തു കടന്നു. കോൺസ്റ്റബിൾ മേശപ്പുറത്ത് നിന്ന് ശ്രുതിപ്പെട്ടിയെടുത്ത് എനിക്ക് നേരേ നീട്ടി. അയാളുടെ മുഖത്തു നോക്കാതെ അതു വാങ്ങിക്കൊണ്ട് വീണ്ടും എസ്.ഐയുടെ അടുത്തേക്ക്.
“ഇതാണ് സാർ”
“ഓൺ ചെയ്യ്...”
നോബ് തിരിച്ചു ഓൺ ചെയ്ത ശേഷം എസ്.ഐയുടെ മേശപ്പുരത്തു വെച്ചു, അതു മൂളാൻ തുടങ്ങി. എസ്.ഐ പുഞ്ചിരിച്ചു.
“പെട്ടെന്ന് ഇതെന്ത് കുന്തമാണെന്ന് അയാൾക്ക് മനസിലായി കാണില്ല. അതാവും തന്നെ പിടിച്ച് കൊണ്ട് വന്നത്. ഇന്ന് ആകെ പ്രശ്നമുള്ള ഒരു ദിവസാണ്. സംശയം തോന്നിയാൽ ആരെയും അറസ്റ്റ് ചെയ്യാനാണ് പറഞ്ഞിരിക്കുന്നത്. അതാണ്ടാവും...”
“അതല്ല സാർ. ഇതെന്ത് ഉപകരണമാണെന്ന് ഞാൻ ആ സാറിനോട് പറഞ്ഞിരുന്നു. എന്നിട്ടും എന്നെ വെറുതെ വിട്ടില്ല. അതു മാത്രമല്ല കാശും ചോദിച്ചു. കാശുണ്ടായിരുന്നില്ല സാർ... അതു കൊണ്ടാണ് എന്നെ പിടിച്ചു കൊണ്ടു പോന്നത്. അതും ഈ ശ്രുതിപ്പെട്ടീടെ പേരും പറഞ്ഞ്. സത്യം പറഞ്ഞാൽ വീട്ടീന്ന് കാലത്ത് തിരക്കിട്ടിറങ്ങിയതു കൊണ്ട് ഞാൻ ബൈക്കിന്റെ ബുക്കും, പേപ്പറും, ലൈസൻസും ഒന്നും എടുത്തിട്ടുണ്ടായിരുന്നില്ല. എന്നാൽ അതു കൊണ്ടൊന്നും അല്ല എന്നെ പിടിച്ചോണ്ട് പോന്നത്...”
ഞാൻ കരഞ്ഞു തുടങ്ങിയിരുന്നു. എസ്.ഐ. പുഞ്ചിരിയൊടെ എന്റെ മുഖത്തേക്ക് നോക്കി.
“തനിക്കെത്ര വയസായി?”
“പത്തൊമ്പത്”
“എന്നിട്ടാണോ ഇള്ളപ്പിള്ളാരെപ്പോലെ കരയുന്നത്?”
“വെഷമം കൊണ്ടാണ് സാർ...”
എസ്.ഐ കസേരയിൽ നിന്നെണീറ്റു. മേശപ്പുറത്തു നിന്ന് ശ്രുതിപ്പെട്ടിയെടുത്ത് എനിക്കരികിലെത്തി. അതപ്പൊഴും മൂളുന്നുണ്ടായിരുന്നു.
“ഇതെങ്ങനെയാണ് ഓഫാക്കുന്നത്?”
ഞാൻ നോബിലേക്ക് ചൂണ്ടിക്കാണിച്ചു. മൂളൽ ശബ്ദം നിലച്ചു. ശ്രുതിപ്പെട്ടി തിരികെ ഏൽ‌പ്പിച്ച ശേഷം എന്റെ ചുമലിൽ കൈയ്യിട്ടുകൊണ്ട് എസ്.ഐ. മുറിയ്ക്കു പുറത്തിറങ്ങി. കോൺസ്റ്റബിളിനെ നോക്കി “എന്താണെടോ വാസുദേവാ ഇതൊക്കെ”യെന്ന് കപടമായി ശാസിച്ചു. വീണ്ടും എന്റെ മുഖത്തേക്ക് നോക്കി കണ്ണിറുക്കി. ഭയമൊഴിഞ്ഞിരുന്നതിനാൽ ഞാൻ പുഞ്ചിരിച്ചു.
“ആ..എന്നാൽ താൻ പൊയ്ക്കോ”
ഞാൻ എസ്.ഐയുടെ മുഖത്തേക്ക് സംശയത്തോടെ നോക്കി.
“പൊയ്ക്കോടോ”


കോൺസ്റ്റബിൾ ബൈക്കിന്റെ കീയെടുത്തു നീട്ടി. അതു വാങ്ങിയ ശേഷം നന്ദി പോലും പറയാതെ ഞാൻ തിരിഞ്ഞു നടന്നു. സ്റ്റേഷനിൽ നിന്ന് ആശ്വാസത്തോടെ പുറത്തിറങ്ങി. ബൈക്ക് സ്റ്റാർട്ടു ചെയ്ത് വാഹനത്തിരക്കൊഴിഞ്ഞ റോഡിലൂടെ അതിവേഗത്തിൽ സഞ്ചരിക്കുമ്പോൾ ചോരക്കറ പുരണ്ട മുഷിഞ്ഞ വസ്ത്രങ്ങൾ ധരിച്ച ചെറുപ്പക്കാരനെക്കുറിച്ചു മാത്രമാണ് ഞാൻ ഓർത്തത്. അയാളിപ്പോഴും ലോക്കപ്പിന്റെ മൂലയിലിരുന്ന് ഉറങ്ങുന്നുണ്ടാകുമോ?

*****




6 comments:

  1. സാരമില്ല ബൈക്ക് തിരികെക്കിട്ടിയല്ലോ... കേസിൽ പെട്ടുമില്ല... ആശ്വാസം!

    ReplyDelete
  2. പന്നപ്പറട്ട പോലീസുകാരന്‍! ബുക്കും പേപ്പറും ഇല്ലാത്തതിനു പിടിച്ച് നാലിടികൊടുത്ത് വിടാനൊള്ളേന്!


    ഇതു തകര്‍ത്തിട്ടുണ്ട്. കഥാ സെക്ഷനില്‍ മിക്കയിടത്തും അരാഷ്ട്രീയത വിഷയമായും (ഞാന്‍ ദേവ്സ്) സമീപനമായും (ലേഖ സിമി) വരുന്നതൊരു കൌതുകം.

    ReplyDelete
  3. ദൈവമേ... ആ ശ്രുതിപ്പെട്ടിക്കു എന്തിന്കിലും സംഭവിചിരുന്നെന്കിലോ ?

    ReplyDelete
  4. ശ്രുതിപ്പെട്ടിയില്‍നിന്ന് ശവപ്പെട്ടിയിലേയ്ക്ക് ഒരു വികാസം പ്രതീക്ഷിച്ചതു പോയല്ലോ ദേവദാസാ :)

    ReplyDelete
  5. ദേവദാസേ ഇതൊരുമാതിരി മാതൃഭൂമിയിലൊക്കെ വരുന്നതരം ചവറുകഥയായിപ്പോയി..ക്ഷമിക്കണം നേരു പറയാതിരുന്നാൽ അത് ഒരപരാധമായിപ്പോകുമെന്നുള്ളതുകൊണ്ട് പറഞ്ഞതാണ്.വാചകങ്ങളിൽ പോലും അമച്വറിസം-ഒരു വരിയിൽ രണ്ട് വാക്കുകൾ ആവർത്തിക്കുക പോലെയുള്ളവ(ഉദാ: പെട്ടെന്നു തന്നെ ഒരുങ്ങിയ ശേഷം ഞാൻ പെട്ടെന്നു തന്നെ ശ്രുതിപ്പെട്ടിയുമായി പുറത്തിറങ്ങി. - ധാരാളം...

    ReplyDelete