നുസൈബ

മേലേതില്‍




അത്ഭുതം തോന്നുന്നു

വട്ടത്തിലുള്ള പൂമരക്കൂട്ടങ്ങള്‍ക്കിടയില്‍നിന്ന്
നോക്കുമ്പോള്‍ മുകളറ്റം
കിണറിന്റെ വാവട്ടം പോലെ

കിണറിന്റെ വക്കത്ത്‌
അല്ലെങ്കില്‍ മരത്തിന്റെ കൊമ്പത്ത്‌
വിരല് കുടിയ്ക്കുന്ന പാവാടക്കാരി

നുസൈബ
വെളുത്ത കാലുള്ള നുസൈബ

മനയ്ക്കലെ പറമ്പിലെ
കിണറിന്റെ തെമ്പത്തിരുന്ന്
മധുരനെല്ലിയ്ക്ക "തിന്നു പോ തിന്നു പോ"
എന്ന് വിളിച്ചലയ്ക്കുന്ന,മരംകേറിപ്പെണ്ണ്

ഉണര്‍വിലും ഉറക്കത്തിലും
എന്റെ ഇടവഴികളെ
തലങ്ങനെയും വിലങ്ങനേയും
മുറിച്ചു കടന്നവള്‍

തൊടാന്‍ പൂതി പെരുകിപ്പെരുകി
കുന്നിന്‍ചെരിവില്‍
ഒളിഞ്ഞിരുന്നിട്ടുണ്ട് പലവട്ടം

അത്ഭുതം തോന്നുന്നു

കിണറിന്റെ ആഴത്തില്‍
നിന്നെടുത്ത് വച്ചപ്പോള്‍

അവളുടെ ചിറികളില്‍ ചോര
വിളറിയ കാലുകള്‍
മുടിയില്‍ പറ്റിപ്പിടിച്ച് ഓണപ്പൂവുകള്‍

ആദ്യമായി ഞാന്‍
അവളെയൊന്നു തൊട്ടുനോക്കി
അവസാനമായുമെന്നറിഞ്ഞപ്പോള്‍
കരയുകയും ചെയ്തു

അത്ഭുതം തോന്നുന്നു

ഓണം.

പൊറ്റാളിലെ ഒരു തോട്ടുവരമ്പത്ത്
പറിച്ചെറിഞ്ഞ ഓണപ്പൂവുകള്‍ക്കിടയില്‍
നെല്ലിക്ക കടിച്ചുകൊണ്ട്
ചവര്‍പ്പെല്ലാം മധുരമെന്നും
മധുരമെല്ലാം ചവര്‍പ്പെന്നും
ഒരുവള്‍...

6 comments:

  1. ഓര്‍മകള്‍ കൊണ്ടെന്നെ നീ മുറിക്കുന്നു

    ReplyDelete
  2. അഭീ..
    നുസൈബ കണ്ണ് നനയിച്ചല്ലോ..

    പൊറ്റാളിലെ ഇടവഴികള്‍്‍ക്കെന്താ എപ്പോഴും കണ്ണുനീരിന്റെ ഉപ്പ്.

    വരികള്‍, മനസ്സില്‍ മുറിപ്പാടുകള്‍ തീര്‍ക്കുന്നു.
    ഈ നല്ല എഴുത്തിന് എല്ലാ ആശംസകളും.

    ReplyDelete
  3. മേലേതില്‍,ബൂലോക കവിതയുടെ ഓണപതിപ്പില്‍ കണ്ടതില്‍ സന്തോഷം.കവിത നന്നായിരിക്കുന്നു.

    ReplyDelete
  4. Enikkum, അത്ഭുതം തോന്നുന്നു...!

    Manoharam, Ashamsakal...!!!

    ReplyDelete
  5. njangalude gramathilum kandu nuzaibaye

    ReplyDelete